അല്ലാഹുവെന്ന ഒറ്റ പ്രതീക്ഷയാല്‍...

>> 2009, ഡിസംബർ 13, ഞായറാഴ്‌ച


അബ്‌ദുല്‍വദൂദ്‌ 
മൂന്നു ചങ്ങാതിമാര്‍ യാത്ര പുറപ്പെട്ടു. യാത്രയ്‌ക്കിടയില്‍ വിജനമായൊരു സ്ഥലത്തെത്തി. കൂരിരുട്ടുള്ള രാത്രിയാണ്‌. പോരാത്തതിന്‌ കനത്ത മഴയും. അവര്‍ ഒരു ഗുഹയില്‍ അഭയം കണ്ടെത്തി.
ദീര്‍ഘസമയം പിന്നിട്ടു. ഭീമാകാരമുള്ള ഒരു പാറക്കഷ്‌ണമതാ, ഗുഹാമുഖത്ത്‌ വന്നടയുന്നു. അവര്‍ ആകുന്നത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാനാവുന്നില്ല! ഹയ്യോ, ഇവിടെവെച്ച്‌ മരിക്കാനാണോ വിധി? അവര്‍ നെടുവീര്‍പ്പിട്ടു.

``കൂട്ടുകാരേ, നമുക്ക്‌ രക്ഷപ്പെടാനാകുമെന്ന്‌ തോന്നുന്നില്ല. അല്ലാഹുവാണ്‌ അഭയം, നമുക്കവനോട്‌ പ്രാര്‍ഥിക്കാം. ഓരോരുത്തരും ചെയ്‌ത നല്ല പ്രവര്‍ത്തനങ്ങള്‍ മുന്‍നിറുത്തി അവനോട്‌ തേടാം'' -ഒരാള്‍ പറഞ്ഞു.

കൂട്ടത്തിലൊരാള്‍ പറഞ്ഞതിങ്ങനെ: ``അല്ലാഹുവേ, വൃദ്ധരായ എന്റെ ഉമ്മയെയും ഉപ്പയെയും സേവിക്കുന്നതില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. എനിക്കൊരു കറവപ്പശു ഉണ്ടായിരുന്നു. പാല്‍ കറന്നെടുത്താല്‍ ആദ്യം അവര്‍ക്ക്‌ ഇരുവര്‍ക്കും നല്‌കും. ശേഷം മാത്രമേ ഭാര്യക്കും മക്കള്‍ക്കും നല്‌കിയിരുന്നുള്ളൂ. ഒരു ദിവസം ഞാന്‍ വീട്ടിലെത്താന്‍ വൈകി. ഉമ്മയും ഉപ്പയും ഉറങ്ങിക്കഴിഞ്ഞിരുന്നു. ഞാനവരെ ഉണര്‍ത്തിയില്ല. കറന്നെടുത്ത പാല്‍ മറ്റാര്‍ക്കും നല്‌കാതെ അവര്‍ ഉണരുംവരെ കാത്തിരുന്നു. പാല്‍ കൈയില്‍ പിടിച്ച്‌ ഏറെ നേരം ഞാനിരുന്നു. കുഞ്ഞുങ്ങള്‍ പാലിനു വേണ്ടി കരഞ്ഞെങ്കിലും ഞാനവര്‍ക്ക്‌ നല്‌കിയില്ല. മാതാപിതാക്കള്‍ പാല്‍ കുടിക്കുകയും ചെയ്‌തു. അല്ലാഹു വേ, ഞാനങ്ങനെ ചെയ്‌തത്‌ നിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടാണ്‌. ആ നല്ല പ്രവൃത്തിയുടെ പേരില്‍ ഈ പാറയെ ഗുഹാമുഖത്തു നിന്ന്‌ നീക്കി ഞങ്ങളേ രക്ഷപ്പെടുത്തണേ.''



അത്ഭുതം, പാറ അല്‌പമൊന്ന്‌ നീങ്ങി. പക്ഷേ, അവര്‍ക്ക്‌ ഗുഹയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ സാധിക്കുന്നില്ല. രണ്ടാമത്തെയാള്‍ ഇങ്ങനെ പറഞ്ഞു:

``അല്ലാഹുവേ, എനിക്കൊരു കാമുകിയുണ്ടായിരുന്നു. എന്റെ പിതാവിന്റെ സഹോദരീപുത്രി. അവളെ ഞാന്‍ വളരെയേറെ സ്‌നേഹിച്ചിരുന്നു. അവളോടൊപ്പം ശയിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. അങ്ങനെയിരിക്കെ അവള്‍ കടുത്ത സാമ്പത്തിക വിഷമത്തിലായി. സഹായം തേടി അവള്‍ എന്റെ അരികിലെത്തി. നൂറ്റിയിരുപത്‌ പൊന്‍പണം ഞാനവള്‍ക്ക്‌ നല്‌കിയപ്പോള്‍ ഞാനൊരു വ്യവസ്ഥ വെച്ചു. എന്റെ ആഗ്രഹം സാധിപ്പിച്ചുതരണം. നിര്‍ബന്ധിതയായ അവള്‍ സമ്മതിച്ചു. പായയില്‍ കിടന്ന അവളെ ഞാനെന്റെ കരവലയത്തിലാക്കി. നിറഞ്ഞ കണ്ണുകളോടെ അവളെന്നോട്‌ ഇത്രമാത്രം പറഞ്ഞു: അല്ലാഹുവിനെ പേടിക്ക്‌. അവകാശമില്ലാതെ എന്റെ കന്യകാത്വം തകര്‍ക്കരുത്‌.

ഇതു കേട്ടപ്പോള്‍ എന്നിലെന്തോ ഒരു മാറ്റം! പെട്ടെന്ന്‌ ഞാന്‍ പിന്മാറി. അവളെ ഒന്നും ചെയ്‌തില്ല. കാശ്‌ തിരിച്ചുവാങ്ങിയതുമില്ല. അല്ലാഹുവേ, നിന്നെ ഭയന്നാണ്‌ ഞാന്‍ പിന്മാറിയത്‌. ആ സല്‍പ്രവൃത്തിയുടെ പേരില്‍ ഞങ്ങളെ ഈ ആപത്തില്‍ നിന്ന്‌ രക്ഷിക്കേണമേ.''

അതാ, പാറ അല്‌പം കൂടി നീങ്ങിയിരിക്കുന്നു. എങ്കിലും പുറത്തു കടക്കാനാവുന്നില്ല. മൂന്നാമത്തെയാള്‍ പ്രാര്‍ഥിച്ചു:

``അല്ലാഹുവേ, ഞാന്‍ കുറെ തൊഴിലാളികളെ ജോലിക്ക്‌ വിളിച്ചു. പണി കഴിഞ്ഞപ്പോള്‍ എല്ലാവരും കൂലി വാങ്ങിപ്പോയി; ഒരാളൊഴികെ. അയാളെ പിന്നീട്‌ കണ്ടതേയില്ല. അയാളുടെ കൂലി ഞാന്‍ കൃഷിയിലിറക്കി. അത്‌ വളര്‍ന്നുവളര്‍ന്ന്‌ കുറെ ധനമായിത്തീര്‍ന്നു. വര്‍ഷങ്ങള്‍ ഒരുപാട്‌ നീങ്ങി. ഒരു ദിവസമതാ, അയാള്‍ വന്ന്‌ പഴയ കൂലി ചോദിക്കുന്നു. അയാളെ ഞാന്‍ സൂക്ഷിച്ചുനോക്കി. അതെ, ആ പഴയ തൊഴിലാളി തന്നെ.

ഇതാ ഈ കാണുന്ന ഒട്ടകങ്ങളും പശുക്കളും ആടുകളും അടിമകളുമൊക്കെ നിന്റേതാണ്‌- ഞാന്‍ പറഞ്ഞു.

നിങ്ങളെന്നെ പരിഹസിക്കുകയാണോ? -അയാള്‍ ചോദിച്ചു.

അല്ല, സുഹൃത്തേ, സത്യമായും ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്‌. ഞാന്‍ നടന്നതെല്ലാം അയാള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തു.

ആശ്ചര്യത്തോടെ എല്ലാം കേട്ട അയാള്‍ അവയെല്ലാം കൊണ്ടുപോയി. ഒന്നും ബാക്കിവെച്ചില്ല.

അല്ലാഹുവേ, നിന്റെ തൃപ്‌തി ആഗ്രഹിച്ചുകൊണ്ടാണ്‌ ഞാനങ്ങനെ ചെയ്‌തത്‌. ഈ നല്ല കര്‍മത്തിന്റെ പേരില്‍ ഞങ്ങളെ ഈ ആപത്തില്‍ നിന്ന്‌ നീ രക്ഷിക്കണേ...''

അതാ, പാറക്കല്ല്‌ അല്‌പംകൂടി നീങ്ങുന്നു. അതോടെ അവര്‍ ഗുഹയില്‍ നിന്ന്‌ രക്ഷപ്പെട്ടു.

തിരുനബി(സ) പറഞ്ഞുതന്ന കഥയാണിത്‌. ഈ കഥയില്‍ പാഠങ്ങള്‍ പലതുണ്ട്‌. നിഷ്‌കളങ്കമായ ഭക്തിയോടെയും അല്ലാഹുവെപ്പറ്റിയുള്ള പ്രതീക്ഷയോടെയുമാവണം പ്രവര്‍ത്തനങ്ങള്‍ എന്നതാണ്‌ വലിയ പാഠം. നോക്കൂ, മൂന്നുപേരും ആ നല്ല കര്‍മങ്ങള്‍ ചെയ്‌തത്‌ എന്നെങ്കിലും ഒരിക്കല്‍ ഗുഹയില്‍ അകപ്പെടുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയല്ല. ചെയ്‌തതെല്ലാം ആത്മാര്‍ഥതയോടെയായിരുന്നു.

അതിനാല്‍ അവര്‍ ഏതൊരു അല്ലാഹുവിനെ പ്രതീക്ഷിച്ചുവോ അവന്‍ തുണയ്‌ക്കെത്തി. ചെറുതും വലുതും രഹസ്യവും പരസ്യവുമായ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹു എന്ന ഒറ്റ പ്രതീക്ഷയിലാകട്ടെ. -ഭൗതിക കൗതുകങ്ങള്‍ നമ്മെ പുണരാതിരിക്കട്ടെ.
 

3 അഭിപ്രായ(ങ്ങള്‍):

Sabu Kottotty 2009, ഡിസംബർ 13 4:31 AM  

തീര്‍ച്ചയായും, വിശ്വാസവും സല്‍പ്രവൃത്തിയും ജീവിതത്തിന്റെ സുപ്രധാന വിജയങ്ങളില്‍ ഏറ്റവും വലുതായിരിയ്ക്കും...

islahibloggers 2010, മാർച്ച് 11 12:19 PM  

അസ്സലാമു അലൈകും ......
കൂടുതല്‍ സജീവമായി ബ്ലോഗിനെ നില നിര്‍ത്തുമെന്ന് കരുതുന്നു .കൂടുതല്‍ ആളുകളില്‍ ഈ ബ്ലോഗ്‌ എത്തിക്കൂ ...

MSMTHRISSUR 2010, മാർച്ച് 11 9:11 PM  

ഇന്ശാഅല്ലാ ശ്രമിക്കാം..
സഹകരണം പ്രതീക്ഷിക്കുന്നു..

Related Posts with Thumbnails

About This Blog

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP